Thursday, September 6, 2012

പേജ് 22 (നടരാജന്‍ മാസ്റ്റര്‍)

ഗുരുകുലത്തില്‍ വിദ്യാര്‍ത്ഥികളും ഉപാദ്ധ്യാപകന്മാരുമായി  ഇരുപത്തിനാലോളം ആളുകള്‍ ഉണ്ടായിരുന്നു. അവരില്‍ ക്രിസ്ത്യാനി, തിയ്യന്‍, ആദിദ്രാവിഡന്‍, പുലയര്‍, ശാസ്ത്രി, ബ്രാഹ്മണര്‍, നായര്‍ എന്നീ വിവിധ ജാതിമതസ്ഥര്‍ ഉള്‍പ്പെട്ടിരുന്നു. പ്രതിമാസം 150ല്‍ ചില്വാനം ഉറുപ്പിക ചിലവുണ്ടായിരുന്ന ആ സ്ഥാപനത്തിന് അതിനടുത്ത വരുമാനം ഉണ്ടായിരുന്നില്ല. ഗവന്മേന്റിനോട് ആവശ്യപ്പെട്ടാല്‍ പ്രതിമാസം ഒരു തുക ഗ്രാന്‍ഡ്‌ കിട്ടുമായിരുന്നു. ആ ഒരു അഭിപ്രായത്തോട് നടരാജന്‍ മാസ്റ്റര്‍ തീരെ യോജിച്ചില്ല. ഗവന്മേന്റ്റ് സഹായം ലഭിച്ചു കൊണ്ടിരുന്നാല്‍ അവരുടെ നിബന്ദ്ധനകള്‍ക്ക് വഴിപ്പെടെണ്ടിവരുമെന്നതിനാലാണ് മാസ്റ്റര്‍ അതിനെ നിരാകരിച്ചത്. തന്മൂലം വളരെ ക്ലേശങ്ങള്‍ കുട്ടികളോടൊപ്പം മാസ്റ്ററും അനുഭവിക്കേണ്ടിവന്നു. ചില സന്ദര്‍ഭങ്ങളില്‍ കുട്ടികളെപ്രോത്സാഹിപ്പിക്കാനായി മാസ്റ്ററും വെള്ളം കോരുക, തീ കത്തിക്കുക തുടങ്ങിയവ ചെയ്യാറുണ്ട്. മടിയന്മാരായ കുട്ടികള്‍ ഇതുകണ്ട് ലജ്ജിച്ചു പശ്ചാത്തപിക്കുകയും ചെയ്യും. വലിയ മാസ്റ്ററെ കഴിഞ്ഞാല്‍ ഗുരുകുലത്തിനു വേണ്ടി അധികം ബുദ്ധിമുട്ടിയിട്ടുള്ള അദ്ധ്യാപകന്മാര്‍ കാര്‍പന്ററി ടീച്ചറും ആര്‍ട്ടിസ്റ്റും ആയിരുന്നു. ഇതില്‍ ആദ്യത്തെയാളും തയ്യല്‍ മാസ്റ്ററും ഈ സന്ദര്‍ഭത്തില്‍ ഗുരുകുലം വിട്ടിരുന്നു. ആഗസ്റ്റ്‌ മാസത്തില്‍ ഗുരുകുലത്തില്‍ നടരാജന്‍ മാസ്റ്ററും ഞാനും മറ്റു രണ്ടുപേരും ഒഴികെ ബാക്കി സകലര്‍ക്കും വസൂരി പിടിപെട്ടു. ഇവരില്‍ രണ്ടുപേര്‍ക്ക് അല്‍പ്പം കഠിനമുള്ളതായിരുന്നു. എല്ലാവരെയും ഹെല്‍ത്ത് ക്യാംപില്‍ കൊണ്ടുപോയി, രണ്ടുമൂന്നാഴ്ച കഴിഞ്ഞപ്പോള്‍ സുഖമായി മടങ്ങിയെത്തി. അധികം താമസിയാതെ രണ്ടു മാസ്റ്റര്‍മാരും എട്ടുപത്തു കുട്ടികളും തങ്ങളുടെ വസതിയിലേക്കു പോയി. അവരില്‍ മിക്കവരും പിന്നീടു  മടങ്ങി വന്നില്ല.

പിറ്റേ മാസത്തില്‍ ആര്‍ട്ടിസ്റ്റു മാസ്റ്റര്‍ ചെറായിക്കു പോയി. അദ്ദേഹവും നടരാജന്‍ മാസ്റ്ററോടു നല്ല രസമില്ലാതെയാണ് പോയത്. എല്ലാവരെയും രഞ്ജിപ്പിച്ചു കൊണ്ടുപോകുന്ന നയം മാസ്റ്റര്‍ക്കില്ലെന്നു പറയാറുണ്ട്‌. മാസ്റ്ററുടെ അഭിപ്രായം  ഓരോ അദ്ധ്യാപര്‍ക്കും വിദ്യാര്‍ത്ഥിക്കും   ഗുരുകുലം തങ്ങളുടെ സ്വന്തമാണെന്നുള്ള ബോധം വേണമെന്നും, അതനുസരിച്ചു നിഷ്ക്കാമമായി പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നതായിരുന്നു. ആരെല്ലാം എത്ര തന്നെ എതിര്‍ത്ത് പറഞ്ഞാലും മാസ്റ്റര്‍ തനിക്കു ശരിയെന്നു തോന്നിയിട്ടുള്ള സംഗതികള്‍ തുറന്നു പറയുകയും അത് നടപ്പിലാക്കാന്‍ അവസാനം വരെ പ്രയത്നിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇപ്പ്രകാരമുള്ള മനോദാര്‍ഡ്യം വളരെ ചുരുക്കം പേരിലെ കണ്ടിട്ടുള്ളൂ.

1926-സെപ്റ്റംബറില്‍ സ്വാമി തൃപാദങ്ങളുടെ എഴുപതാം തിരുനാള്‍, പൂജ അന്നദാനം, മഹായോഗം മുതലായ ചടങ്ങുകളാല്‍ ആഘോഷിക്കപ്പെട്ടു. അടുത്ത മാസാവസാനത്തോടുകൂടി മാസ്റ്റര്‍ തൃപാദങ്ങളുടെ  ആജ്‌ഞാനുസരണം കൊളമ്പില്‍ അദ്ദേഹത്തിന്‍റെ അടുക്കലേക്കു പോയി. ആയവസരത്തില്‍ ഗുരുകുലത്തില്‍ ഹിന്ദി മാസ്റ്ററും ഞാനും മറ്റു 5 കുട്ടികളും മാത്രം ശേഷിച്ചു. ശരിയായ നിയന്ത്രണവും ദിനചര്യയും ഇല്ലാതായിത്തുടങ്ങി. നടരാജന്‍ മാസ്റ്റര്‍ പോകുന്നതിനു മുന്പായി കുറെ ചെറിയ തമിഴ് കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു പ്രാഥമിക പാഠശാല ഗുരുകുലത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിന്‍റെ അദ്ധ്യാപകനായി എന്നെയാണ് നിയമിച്ചത്. അത് സാധാരണ സ്കൂള്‍ നടത്തുന്ന രീതിയില്‍ തന്നെയായിരുന്നു നടത്തിവന്നത്.