Wednesday, December 14, 2011

പേജ് 6 (വിദ്യാര്‍ത്ഥി ജീവിതം)

1921 ല്‍ ഞാന്‍ നാലാം ഫോറത്തില്‍ ചേര്‍ന്നു. അപ്പോള്‍ എനിക്കു പന്ത്രണ്ടു വയസ്സു കഴിഞ്ഞു. ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ കുട്ടികളെ അടിക്കുവാന്‍ പാടില്ലത്രേ! എന്നെ സംബദ്ധിച്ചിടത്തോളം ഈയൊരു തീര്‍പ്പു ദോഷകരമായാണ് പരിണമിച്ചത്‌. ഞാന്‍ ആ വര്‍ഷം ജയിച്ചുവെങ്കിലും മുന്‍ ക്ലാസ്സുകളെക്കാള്‍ മോശമായി.

അഞ്ചാം ഫോറത്തിലെത്തിയ ഞാന്‍ ഐശ്ചികവിഷയമായി കൊമേഴ്സ് എടുക്കുവാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ എന്നെ കോളേജ് വിദ്യാഭ്യാസത്തിനയക്കമെന്ന എന്റെ മൂത്ത ജേഷ്ടന്റെ താല്‍പ്പര്യമനുസരിച്ച് ഞാന്‍ ചരിത്രവും മലയാളവും എടുത്തു. വാസ്തവത്തില്‍ ഇതെന്റെ ജീവിതത്തില്‍ ഒരു ചെറിയ പരിവര്‍ത്തനം ഉണ്ടാക്കി. നാലാം ഫോത്തിലെ പോലെ അഞ്ചാം  ഫോത്തിലും കഷ്ടിവിഷ്ടിയായി ജയിച്ചു. അപ്പോള്‍ മുതല്‍ പണത്തിന്‍റെ ബുദ്ധിമുട്ട് ഞാന്‍  കുറേശ്ശെയായി അനുഭവിച്ചു തുടങ്ങി. ജേഷ്ടന്റെ ഉപദേശപ്രകാരം ഒരു ധനസഹായം അഭ്യര്‍തഥിച്ചുകൊണ്ട്‌ ഞാന്‍ പള്ളുരുത്തി കെ. എസ്.  അയ്യപ്പന്‍ അവര്‍കളുടെ അടുക്കല്‍ ചെന്നു. എനിക്കു ചില പ്രോത്സാഹന വാക്കുകള്‍ ലഭിച്ചതല്ലാതെ പണസംബന്ധമായി യാതൊരു സഹായവും ലഭിച്ചില്ല. എങ്ങിനെയെങ്കിലും ഞാന്‍ ആ ക്ലാസ്സിലും പഠിച്ചു. 1914 മുതല്‍ 1924 വരെ പത്തുവര്‍ഷക്കാലം എന്‍റെ വിദ്യാഭ്യാസത്തിനാവശ്യമായ ചിലവുകള്‍ മൂത്ത ജേഷ്ടനാണ് വഹിച്ചിരുന്നത് എന്ന് ഞാന്‍ കൃതജ്ഞതാപൂര്‍വ്വം അനുസ്മരിച്ചു കൊള്ളുന്നു. ഈ കാലങ്ങളിലൊക്കെയും ഞങ്ങള്‍ക്കുവേണ്ടി പ്രിയമാതാവ് അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഇവിടെ വിവരിക്കുവാന്‍ അസാദ്ധ്യമാകയാല്‍ അത് വിട്ടുകളയുക തന്നെ ചെയ്യുന്നു. 

സ്കൂള്‍ ഫൈനല്‍ ക്ലാസില്‍ എത്തിയ എനിക്കു പഠിപ്പില്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടു. പാഠപുസ്തകങ്ങള്‍ ഒഴികെ മറ്റു പുസ്തകങ്ങള്‍ ഒന്നും ഞാന്‍ വായിച്ചിരുന്നില്ല. അതിനു കാരണം എന്‍റെ ഉദാസീനത മാത്രമായിരുന്നു. തന്‍നിമിത്തം ഭാഷകളിലും, പൊതുവിലും, എനിക്കു ലഭിച്ച അറിവു വളരെ തുച്ഛമായിരുന്നു. സ്കൂള്‍ വായന ശാലയിലെ പുസ്തകങ്ങള്‍ ധാരാളം വായിക്കണമെന്നു എല്ലാ ക്ലാസിലെ അദ്ധ്യാപകരും ഉപദേശിച്ചിരുന്നു. എന്നാല്‍ അപ്രകാരം വളരെ കുറച്ചു മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. പരീക്ഷ അടുക്കും തോറും എന്‍റെ വായനയും വര്‍ദ്ധിച്ചു വന്നു. എന്നാല്‍ അതുപോലെ ആദ്യം മുതല്‍ തന്നെ ഞാന്‍ പരിശ്രമിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്നു പിന്നീട് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. പക്ഷെ അതുകൊണ്ടെന്തു ഫലം..

സെലക്ഷന്‍ കഴിഞ്ഞു പരീക്ഷയ്ക്ക് അയയ്ക്കാന്‍ ഉദ്ദേശിച്ച കുട്ടികളുടെ പട്ടികയില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു. മൂന്നു കുട്ടികളെ മാത്രമേ അയക്കാതിരുന്നുള്ളൂ.. പരീക്ഷ ഫീസും സ്കൂള്‍ ഫീസും മറ്റും ചേര്‍ത്ത് 21 ക. അടച്ചാലേ പരീക്ഷക്ക് അയക്കുകയുള്ളൂവെന്നത് നിശ്ചയം. ഈ സംഖ്യ നിശ്ചിത ദിവസത്തിനുള്ളില്‍ കൊടുത്തു പരീക്ഷയ്ക്ക് ചേരുവാന്‍ സാധിക്കുമെന്നു ഞാന്‍ വിചാരിച്ചില്ല. ഒടുവില്‍ ഏതുതരത്തിലും പണവും അടച്ചു പരീക്ഷ ദിവസവും എത്തി. അന്ന് കാലത്ത് എനിക്കു അതിസാരം പിടിപെട്ടു. ശരിയായ നിദ്രയും ഭക്ഷണവും ഇല്ലാത്തതിനാലാണ് സുക്കേട്‌ പിടിപെട്ടതെന്നു ഞാന്‍ മനസിലാക്കി. സുഖമില്ലെങ്കിലും ഞാന്‍ പരീക്ഷക്ക്‌ പോയി. മൂന്നുദിവസം ഉണ്ടായിരുന്ന പരീക്ഷയില്‍ ആദ്യ ദിവസം ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും തൃപ്തികരമാം വണ്ണം എഴുതിയിട്ടുണ്ടെന്ന് എനിക്കു തോന്നി. പരീക്ഷ കഴിഞ്ഞു സ്കൂള്‍ പൂട്ടി. ഞങ്ങള്‍ എല്ലാവരും ഫലമറിയാന്‍ അക്ഷമരായി കാത്തിരിപ്പായി. രണ്ടര മാസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ പരീക്ഷാഫലം പുറത്തായി. 37 കുട്ടികളില്‍ 5 കുട്ടികള്‍ മാത്രമേ പസ്സായിട്ടുള്ളൂ എന്നും അതില്‍ ഞാന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അറിവുകിട്ടി. സ്കൂളില്‍ പോയി അന്വേഷിച്ചതില്‍ ഞാന്‍ ഇംഗ്ലീഷില്‍ ഒഴികെ മറ്റെല്ലാ വിഷയങ്ങളിലും ജയിച്ചിട്ടുണ്ടെന്നു അറിയാന്‍ കഴിഞ്ഞു. ഏതായാലും ഒരു വര്‍ഷം കൂടി തോറ്റ വിഷയം മാത്രം എടുത്തു പഠിക്കുവാന്‍ ഞാന്‍ ഉറച്ചു. അതുപ്രകാരം രണ്ടാമതും ആ ക്ലാസ്സില്‍ ചേര്‍ന്നു പഠിക്കുവാന്‍ തുടങ്ങി. ധനസംബന്ധമായ ബുദ്ധിമുട്ടുകള്‍ പൂര്‍വ്വാധികം എന്നെ അലട്ടി തുടങ്ങി.  1924   ല്‍ ജൂലായ്‌ മാസത്തിലുണ്ടായ വലിയ വെള്ളപ്പൊക്കം രാജ്യത്തെ സാധു ജനങ്ങളെ ആകമാനം ദാരിദ്രത്തിലാഴ്ത്തി. അതുകഴിഞ്ഞ ഉടനെ ഞാനും സ്കൂള്‍ വിടുവാന്‍ നിര്‍ബന്ധിതനായി. അങ്ങനെ എന്‍റെ വിദ്യാര്‍ഥി ജീവിതം തല്‍ക്കാലത്തേക്ക് വിരാമമിട്ടു ഞാന്‍ സ്വസ്ഥമായിരുന്നു.