Wednesday, December 14, 2011

പേജ് 5 (സാന്താക്രൂസ് സ്കൂള്‍ )

1913 ല്‍ എന്നെ അടുത്തുള്ള സ്കൂളില്‍ നിന്നും വൈപ്പിലെ പള്ളി വക സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തു. അവിടെ ഒന്നാം ക്ലാസ്സില്‍ ഇംഗ്ലീഷും പ്രഥമ പാഠാവലിയും പഠിപ്പിക്കുന്നുണ്ടായിരുന്നു. ഈ ദേശങ്ങളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു വളരെ അഭിരുചി ഉണ്ടാകാന്‍ തുടങ്ങിയ കാലമായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചവരുടെ ഇടയില്‍ ഇന്ന് കാണുന്ന തൊഴിലില്ലായ്മ അന്നുണ്ടായിരുന്നില്ലെന്നു മാത്രമല്ല അത്തരക്കാരെ അന്വേഷിച്ചു പിടിച്ചാണ് കമ്പനി മാനേജര്‍മാര്‍ ജോലി കൊടുത്തിരുന്നത്. ഓച്ചന്തുരുത്തു മുതല്‍ വൈപ്പുവരെയുള്ളവരില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിയത് എന്‍റെ ഇളയ ജേഷ്ടനും മി. സി.വി. കേശവനും ആണ്. ആ അവസരത്തില്‍ അവരിരുവരും കൊച്ചി സാന്താക്രുസ് ഹൈസ്കൂളില്‍ ഒന്നാം ഫോറത്തിലായിരുന്നു പഠിച്ചിരുന്നത്. ഒന്നാം ക്ലാസ്സില്‍ നിന്നും ജയിച്ച  എന്നെ   അടുത്തകൊല്ലം (1914 ജൂണ്‍ മാസത്തില്‍) പള്ളി സ്കൂളിലെ രണ്ടാം ക്ലാസ്സില്‍ നിന്നും സാന്താക്രൂസില്‍ ഒന്നാം ക്ലാസ്സില്‍ കൊണ്ടുപോയി ചേര്‍ത്തു. പള്ളി സ്കൂളില്‍ എന്‍റെ മാസ്റ്റര്‍ ആയിരുന്ന രാമന്‍ മാസ്റ്റര്‍ അവര്‍കള്‍ക്ക് എന്നോട് അതിരറ്റ വാത്സല്യം ഉണ്ടായിരുന്നു, എങ്കിലും എന്നെ സാന്താക്രൂസില്‍ ചേര്‍ക്കുന്നതിനു അദ്ദേഹം എതിരായിരുന്നു. 


സാന്താക്രൂസില്‍ ഒന്നാം ക്ലാസ്സില്‍ ഒരു 'മിസ്സി'യുടെ ക്ലാസ്സിലാണ് എന്നെ ചേര്‍ത്തത്. അവിടെ നാലാം ക്ലാസ്സില്‍ ഒഴികെ മറ്റെല്ലാ ക്ലാസ്സുകളിലും മിസ്റ്റസ്സുമാരാണ് ഞങ്ങളെ പഠിപ്പിച്ചത്. എന്‍റെ അനുഭവത്തില്‍ കുട്ടികളെ പഠിപ്പിക്കാന്‍ മാസ്റ്റര്‍മാരെക്കാള്‍ നല്ലത് മിസ്റ്റസ്സുമാരാണ്. അവര്‍ക്ക് പടിപ്പിക്കുവാനുള്ള നിഷ്കഷതയും കുട്ടികളോടുള്ള വാത്സല്യവും വളരെ കൂടുതലായിരിക്കും.   ഇവിടുത്തുകാരില്‍ എന്‍റെ സഹപാഠിയായിരുന്നത് മി. സി. വി. പരമു ആയിരുന്നു. അയാള്‍ എന്നെക്കാളും പ്രായം കൂടിയ ആളായിരുന്നതുകൊണ്ട് പലകാര്യങ്ങളിലും എന്നെ സഹായിച്ചു. ലോകമഹായുദ്ധത്തിന്റെ ആരംഭം ഈ അവസരത്തിലായിരുന്നു എങ്കിലും അതിന്റെ അനിഷ്ടഫലം അനുഭവിച്ചത് പിന്നീടുള്ള അന്ജെട്ടു വര്‍ഷങ്ങളിലായിരുന്നു. അഴീക്കല്‍ കടലാക്രമണം തടയുവാന്‍ കല്ലുവാട കെട്ടുവാന്‍ തുടങ്ങിയതും ഏതാണ്ട് ഈ അവസരത്തിലാണ്.


ഇതിനിടയില്‍ എന്‍റെ  സഹപാഠിയായിരുന്ന മി. പരമു മൂന്നാം ക്ലാസ്സില്‍ രണ്ടുവര്‍ഷം തോറ്റതിനാല്‍ പടിപ്പു നിര്‍ത്തി. സ്കൂളിലേക്ക് പോകുവാനായി പുസ്തകവും മറ്റും എടുത്തുകൊണ്ടു വീട്ടില്‍ നിന്നിറങ്ങിയാല്‍ സ്കൂളില്‍ പോകാതെ മിക്ക ദിവസവും വല്ല ചായക്കടയിലോ കടപ്പുറത്തോ കഴിച്ചുകൂട്ടുന്ന മടിയന്മാരുടെ കൂട്ടത്തില്‍ എന്‍റെ സ്നേഹിതനും ചേര്‍ന്നിരുന്നു. ഒന്നാം ക്ലാസ്സില്‍ വച്ച് അയാള്‍ നല്ലവണ്ണം പഠിക്കുന്ന ഒരു വിദ്ധ്യാര്‍ത്‍ഥിയായിരുന്നു. എന്‍റെ ജേഷ്ടന്റെ സ്ഥിതിയും ഏതാണ്ട് ഇതുപോലൊക്കെ തന്നെയായിരുന്നു. അദ്ദേഹം മൂന്നാം ഫോറത്തില്‍ വച്ച് പഠിത്തം നിര്‍ത്തുകയും ചെയ്തു. ആ അനുഭവം കണ്ടതിനാലാവാം എന്‍റെ പത്തുവര്‍ഷത്തെവിദ്യാഭ്യാസത്തിനിടെ ഒരിക്കല്‍പ്പോലും മേല്‍പറഞ്ഞ കുട്ടികളുടെ കൂടെചേര്‍ന്നു ഞാന്‍ ക്ലാസ്സില്‍ പോകാതിരുന്നിട്ടില്ല.