Thursday, December 22, 2011

പേജ് 16 (വഴിത്തിരിവ്.)

നാലാം ദിവസം എനിക്കവലംബമായിരുന്ന മരക്കഷണം ജലാശയത്തില്‍ താണു പോകുകയാണ് ചെയ്തത്. കടയില്‍ കച്ചവടം കുറവായതുകൊണ്ട് ഒരാള്‍മാത്രം മതിയെന്ന് കടയുടെ ഉടമസ്ഥന്‍ പറഞ്ഞു. അത് ശരിയായിരുന്നുതാനും. അങ്ങനെ ഞാന്‍ അവിടുന്നു വിടേണ്ടി വന്നു.  എന്നില്‍ ശേഷിച്ച ധൈര്യവും അസ്തമിച്ചു. ഇതിനിടയില്‍ ഞാന്‍ ആദ്യം താമസിച്ചിരുന്ന ഹോട്ടലില്‍ ദിവസേന പോയി എനിക്ക് മണിയോര്‍ വന്നിട്ടുണ്ടോ എന്നന്വേഷിക്കുക പതിവായിരുന്നു. ആര് പണമയക്കുവാന്‍ ! ഒരു ദിവസം ഞാന്‍ അവിടെ ചെന്നപ്പോള്‍ എനിക്കൊരു കമ്പി വന്നിട്ടുണ്ടെന്ന് പറഞ്ഞു ഹോട്ടല്‍കാരന്‍ ഏറെ കൈവശം ഒരു കവര്‍ തന്നു. ഞാന്‍ കവര്‍ തുറന്നു ഇങ്ങനെ വായിച്ചു. "ഗോപാലപിള്ള നിങ്ങള്‍ക്ക് പണം തരുവാനില്ലെന്നു പറയുന്നു, എന്ന് മാട്ടുപ്പെട്ടി ടെലിഗ്രാഫ് മാസ്റ്റര്‍."  എന്തുകൊണ്ടോ എനിക്കതു വായിച്ചിട്ട് യാതൊരു വികാരവും തോന്നിയില്ല. 

മൌണ്ട് റോസിലില്‍ മി. കരുവാന്‍ എന്ന ഒരു മലയാളിയുടെ കട ഉള്ളതായി അറിഞ്ഞ ഞാന്‍ അങ്ങോട്ട്‌ തിരിച്ചു. ഊട്ടിയില്‍ ഗുരുകുലം എന്ന ഒരു സ്ഥാപനം ഉണ്ടെന്നും അവിടെ പോയാല്‍ രക്ഷപ്പെടുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ശ്രീനാരായണ ഗുരുകുലത്തെയും അതിന്റെ സ്ഥാപകനായ മി. നടരാജനെയും പറ്റി ഞാന്‍ അതിനും മുന്‍പേ കേട്ടറിഞ്ഞിരുന്നു. ഞാന്‍ ഗുരുകുലത്തില്‍ ചേരുവാനുള്ള ഹേതു മി. കരുവാന്റെ അഭിപ്രായമായിരുന്നു. മരക്കഷണം കൈയ്യില്‍ നിന്നും പോയി അധികം താമസിയാതെ അരികില്‍ കണ്ട വഞ്ചിയില്‍ കയറി രക്ഷപ്പെടുവാന്‍ എനിക്ക് സംഗതിയായി.

എന്റെ കൈവശം ഉണ്ടായിരുന്ന മൂന്നണയുമായി ഞാന്‍ തീവണ്ടി സ്റ്റേഷനിലേക്ക് നടന്നു. സമയം വൈകുന്നേരം 6 മണിയായി. ഊട്ടിക്കു പോകുന്ന ഒടുവിലത്തെ വണ്ടിയായിരുന്നു അത്. കുനൂരില്‍ നിന്നും ഊട്ടിയിലേക്ക് ഒന്‍പതു അണയും ചില്വാനും ആയിരുന്നു ചാര്‍ജ്. ഞാന്‍ വണ്ടിയിലെ ഗാര്‍ഡിനോട് വിവരം പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ ജോലിക്കായി അദ്ദേഹത്തോട് അപേക്ഷിച്ചിരുന്നു, അങ്ങനെ അദ്ദേഹത്തിനും എന്നോട് ദയ തോന്നിയിരുന്നു. ആ അവസരത്തില്‍ ടിക്കറ്റ്‌ കൂടാതെ ഊട്ടിയില്‍ എത്തിച്ചു തരാമെന്നു അദ്ദേഹം പറഞ്ഞു. രാത്രി ഏഴു മണിയോടുകൂടി തണുത്തു വിറച്ചു കൊണ്ട് ഞാന്‍ ഊട്ടി റെയില്‍വേ പ്ലാറ്റ്ഫോ‍മില്‍ ഇറങ്ങി. ദയാശീലനായ ആ ഗാര്‍ഡ് എന്നെ സ്റ്റേഷന്റെ മറുഭാഗത്ത്‌ കൊണ്ട് വിട്ടു. ഞാന്‍ അവിടെ നിന്നും ഒരു മലയാളിയുടെ ഹോട്ടലിലേക്ക് നടന്നു. അവിടങ്ങളില്‍ ഹോട്ടലും ചായക്കടകളും  അധികവും മലയാളികളുടെതായിരുന്നു. ഊണ് കഴിക്കാന്‍ പണം ഇല്ലാതിരുന്നത് കൊണ്ട് അന്ന് കാപ്പി മാത്രം കുടിച്ചു കൊണ്ട് ഞാനാ ഹോട്ടലില്‍ കിടന്നു. പിറ്റേന്നു രാവിലെ തന്നെ ഞാന്‍ ഫേറണ്‍ ശില്പില്‍ ഉള്ള ഗുരുകുലത്തിലേക്ക് പുറപ്പെട്ടു. ആ സ്ഥലം ഊട്ടിയില്‍ നിന്നും ഒരു നാഴിക അകലെയാണ്. എന്റെ അതുവരെയുള്ള സകല ക്ലേശങ്ങളും അവസാനിപ്പിച്ചതായ ആ മഹത് സ്ഥാപനത്തില്‍ ഞാന്‍ 1926 ജനുവരി 16 നു കാലത്ത് 10 മണിക്ക് എത്തിച്ചേര്‍ന്നു.