Thursday, December 22, 2011

പേജ് 13 (ജോലി തേടിയുള്ള അലച്ചില്‍)

വേലുപ്പിള്ളയുടെ സ്നേഹിതനെ ഞങ്ങള്‍ കണ്ടുമുട്ടി. അദ്ദേഹം അവിടുത്തെ ഒരു മോട്ടോര്‍ ബസ്സ് സര്‍വ്വീസ് കമ്പനിയിലെ ഫോര്‍മാന്‍ ആയിരുന്നു. മൂന്നാറില്‍ വച്ച് ഇദ്ദേഹത്തെ ഞാനും കണ്ടിട്ടുണ്ട്. അദ്ദേഹം ഞങ്ങള്‍ക്കിരുവര്‍ക്കും അന്ന് രാത്രിഉണ്ണാനും താമസിക്കുവാനും ഒരു മലയാളി ഹോട്ടല്‍ ഏര്‍പ്പാടു ചെയ്തു. വേലുപ്പിള്ള അദ്ദേഹത്തോട് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അവരുടെ മോട്ടോര്‍ കമ്പനിയില്‍ എന്തെങ്കിലും ജോലി തരണം എന്നപേക്ഷിച്ചു. അതിനു മറുപടിയായി വേലുപ്പിള്ളയ്ക്ക് ജോലി കൊടുക്കാമെന്നും എനിക്ക് തരുവാന്‍ ജോലിയൊന്നും ഇല്ലെന്നും പറഞ്ഞു. ഞങ്ങള്‍ വീണ്ടും താഴ്മയായി അപേക്ഷിച്ചു എങ്കിലും 'എന്ത് ചെയ്യാം ജോലിയില്ല' എന്ന മറുപടിയാണ് അദ്ദേഹത്തില്‍ നിന്നും ലഭിച്ചത്. രണ്ടു ദിവസം ഞങ്ങള്‍ അവിടെ താമസിച്ചു. ഞങ്ങള്‍ക്കുള്ള ചെലവ് ഫോര്‍മാനാണ് വഹിച്ചത്. ഒരാള്‍ക്ക്‌ ഒരു  രൂപയോളം ഒരു ദിവസം ചെലവ് വരും. മൂന്നാം ദിവസം ഉച്ച തിരിഞ്ഞു ഞാന്‍ ആ പട്ടണം വിടാന്‍ നിര്‍ബന്ധിതനായി. എനിക്ക് പ്രവര്‍ത്തി കിട്ടാതിരുന്നാല്‍ എനിക്കെത്ര മനസ്ഥാപമുണ്ടാകുമോ അത്രതന്നെമനസ്ഥാപം വേലുപ്പിള്ളക്കും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.

വേലുപ്പിള്ള ഏകദേശം 35 വയസ്സ് തോന്നിക്കുന്ന നല്ല കായന്ബലവും തന്റേടവും ഉള്ള ആളായിരുന്നു.  ഞാന്‍ കൊട്ടഗിരിയില്‍ നിന്നും കുനൂര്‍ക്ക് പോകാന്‍ തീര്‍ച്ചയാക്കി ഹോട്ടലില്‍ നിന്നും പുറപ്പെടുമ്പോള്‍  വേലുപ്പിള്ളയും എന്റെ പിന്നാലെ വന്നു. എന്നെധൈര്യപ്പെടുത്തുവാനായി  വളരെ സാന്ത്വനങ്ങള്‍ പറഞ്ഞു. എന്റെ കൈവശം അപ്പോള്‍ 1 ക. 12 അണ ഉണ്ടായിരുന്നു. അതില്‍ നിന്നും 2 അണ ചിലവാക്കി മാട്ടുപ്പെട്ടിയിലുള്ള ഒരു സ്നേഹിതനായ ഗോപാലപിള്ളയ്ക്ക് അഞ്ചു റുപ്പിക ഉടനെ അയച്ചു തരണമെന്ന് കാണിച്ചു ഒരു കമ്പി അടിക്കമെന്നും അദ്ദേഹം പണം അയച്ചു തരുമെന്നും വേലുപ്പിള്ള പറഞ്ഞു. ഒടുവില്‍  ഞങ്ങള്‍ പിരിയുന്ന അവസരത്തില്‍ വേലുപ്പിള്ള വ്യസന ഭാവത്തില്‍ ഇപ്രകാരം പറഞ്ഞു. "നിങ്ങളുടെ പ്രാപ്തിക്കുവും ചെറു പ്രായവും ആണ് എന്നെ കൂടുതല്‍ വ്യസനിപ്പിക്കുന്നത്. നിങ്ങള്‍ ഒരിക്കലും നിരാശപ്പെടരുത്. കുനൂരില്‍ എന്തെങ്കിലും   ജോലി കിട്ടുവാനായി പരിശ്രമിക്കണം എന്നാല്‍ കഴിയുന്ന വിധത്തില്‍ ഞാന്‍ അന്വേഷിക്കാം." അതിനു മറുപടിയായി ഞാന്‍ എന്തെങ്കിലും പ്രവര്‍ത്തി അന്വേഷിച്ചു എടുക്കുമെന്നും അതെപറ്റി വ്യസനിക്കേണ്ടെന്നും ഒരു വിധത്തില്‍ ധൈര്യം അവലംബിച്ചു വേലുപ്പിള്ളയോടു പറഞ്ഞു കൊട്ടഗിരിയില്‍ നിന്നും ഏകാന്തനായി ഇറങ്ങി.

യാതൊരു പരിചയവും ഇല്ലാത്ത നാട്. അപരിചിതരായ ജനങ്ങള്‍, പ്രവര്‍ത്തി കിട്ടാനുള്ള വൈഷമ്യം, പണമില്ലാതിരിക്കുന്ന അവസ്ഥ, ഞാന്‍ ഏകനായി പോയല്ലോ എന്നുള്ള വിചാരം ഇവയെല്ലാം ഒരേ സമയത്ത് എന്റെ മനസിനെ ബാധിച്ചു. ഈ വിചാരങ്ങള്‍ എല്ലാം താങ്ങുവാന്‍ എന്റെ മനസ് ശക്തമായതിനാല്‍ അവ ബാഷ്പ രൂപത്തില്‍ ബഹിര്‍ഗ്ഗമിക്കുവാന്‍ തുടങ്ങി. ക്രമേണ സാന്ത്വനങ്ങളാകുന്ന രണ്ടുമൂന്നു ദീര്‍ഘ നിശ്വാസങ്ങള്‍ അവയ്ക്ക് പൂര്‍ണ്ണ വിരാമമിട്ടു. പിന്നെ ഞാന്‍ ധൈര്യപ്പെട്ടു ഒരു യുവാവിന്റെ ഉന്മേഷത്തോടു കൂടി കുനൂര്‍ പട്ടണത്തെ ലക്ഷ്യമാക്കിക്കൊണ്ട്‌ നടന്നു തുടങ്ങി. കുറെ ദൂരം നടന്നപ്പോള്‍ ഒരു പഥികനെ കണ്ടുമുട്ടി. അദ്ദേഹവും കുനൂരില്‍ പോകേണ്ട ആളായിരുന്നു. ചോദിച്ചതില്‍ അദ്ദേഹം ഒരു വക്കീലാണെന്നും ഒരു കേസുവിചാരണയ്ക്ക് വേണ്ടി കൊട്ടഗിരിയില്‍ വന്നതാണെന്നും എന്നോട് പറഞ്ഞു. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം   എന്റെ തല്ക്കാലസ്ഥിതി അദ്ദേഹത്തെ ധരിപ്പിച്ചു. കുറെ ദിവസങ്ങള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിനു ഒരു ഗുമസ്ഥനെ വേണ്ടിവരുമെന്നും അങ്ങനെ വരുന്ന പക്ഷം എന്നെ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ സംബന്ധിച്ച് പലതും സംസാരിച്ചു ഞങ്ങള്‍  കുനൂരിലെത്തി. ഞാന്‍ മുന്‍പ് താമസിച്ചിരുന്ന ഹോട്ടലിലേക്കും അദ്ദേഹം  വേറെ വഴിക്കും തിരിഞ്ഞു.


അപ്പോള്‍ സമയം ആറു മണിയാവണം. അന്ന് രാത്രി ഞാന്‍ അവിടെ കിടന്നു. ജനുവരി മാസമായതിനാല്‍ നല്ല തണുപ്പ് ഉണ്ടായിരുന്നു. എന്‍റെ കൈവശം ഖദറിന്റെ തടിച്ച സാലുവല്ലാതെ കമ്പിളിയോ രോമത്തിന്റെ കുപ്പായമോ ഉണ്ടായിരുന്നില്ല. എന്‍റെ സകല ഭാവിയും ദൈവത്തിങ്കല്‍ സമര്‍പ്പിച്ചുകൊണ്ട് ഞാന്‍ ഉറങ്ങാന്‍ കിടന്നു. യാത്രാക്ലേശം ധാരാളം ഉണ്ടായിരുന്നതിനാല്‍ വേഗത്തില്‍ നിദ്രാധീനനായി.